Nature Through My Cam: ഇര ചാകാൻ ക്ഷമയോടെ കാത്തിരിക്കും, കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ?; കൊമാഡോ ഡ്രാഗണുകളും ഭീഷണിയിൽ!

Tuesday 6 October 2020

ഇര ചാകാൻ ക്ഷമയോടെ കാത്തിരിക്കും, കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ?; കൊമാഡോ ഡ്രാഗണുകളും ഭീഷണിയിൽ!

 


ഒരിക്കല്‍ ഓസ്ട്രേലിയിലും ഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ ഈ പല്ലിവര്‍ഗമാണ് കൊമാഡോ ഡ്രാഗണുകൾ. ഇന്ന് ഇവ ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്. ഈ കൊമോഡോ ഡ്രാഗണുകളും അധികം വൈകാതെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇവയുടെയും അന്തകനാകുന്നത്. നിരവധി ജീവികൾ കാലാവസ്ഥാ വ്യതിയാനം മൂലം ഇപ്പോൾ തന്നെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൃത്യമായ നടപടികൾ സ്വീകിച്ചില്ലെങ്കിൽ അവയുടെ ഗണത്തിലേക്ക് കൊമാഡോ ഡ്രാഗണുകളും എത്തപ്പെടാൻ കാലതാമില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.


എക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിധീകരിച്ചിരിക്കുന്നത്. ആഗോളതാപനം മൂലം കടലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാമ് ദ്വീപ് നിവാസികളായ കൊമാഡോ ഡ്രാഗണുകൾക്ക് ഭീഷണിയാകുന്നത്. തീരദേശങ്ങളിൽ വസിക്കുന്ന ഇവയേയാകും കടൽ ജലനിരപ്പുയരുന്നത് കൂടുതലായും ബാധിക്കുക.

ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും ഈ കൂറ്റന്‍ കൊമാഡോ ഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്. ഇവ വിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചില ദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒട്ടേറെ പ്രത്യേകതകളുള്ള ജീവികളാണ് കൊമാഡോ ഡ്രാഗണുകൾ. ഇരയെ ആക്രമിച്ച് അതു ചാകാൻ ക്ഷമയോടെ ഒരു ദിവസത്തിലേറെ കാത്തിരിക്കുന്ന ജീവികളാണിവ. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്.

ചിലരുടെ നിരീക്ഷണത്തില്‍ ഇരയെ വിഷം കുത്തി വച്ചു നിര്‍വീര്യമാക്കി ക്ഷമയോടെ കാത്തിരുന്ന് ഒടുവില്‍ ഭക്ഷണമാക്കുന്ന ജീവിയാണ് കൊമാഡോ ഡ്രാഗണ്‍. ചിലര്‍ക്കാകട്ടെ ഒരു ജീവിയെ പോലും വേട്ടയാടാന്‍ ശാരീരിക ക്ഷമതയോ വേഗതയോ ഇല്ലാത്ത മിക്കപ്പോഴും ചെറുജീവികളെ തിന്നു വിശപ്പടക്കും വല്ലപ്പോഴും മാത്രം ലോട്ടറി അടിക്കുന്നത് പോലെ വലിയ ജീവികളെ ഇരയാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ദുര്‍ബലരാണ് കൊമാഡോ ഡ്രാഗണുകള്‍. ഈ തര്‍ക്കം പോലെ തന്നെയാണ് കൊമാഡോ ഡ്രാഗണുകള്‍ ഇരയുടെ മേല്‍ കുത്തി വയ്ക്കുന്നതു വിഷമോ ബാക്ടീരിയയോ എന്ന സംശയവും.

36 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ്

ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമാഡോ ഡ്രാഗണ്‍ എന്ന ജീവി കാത്തിരിക്കുന്ന ശരാശരി സമയമാണിത്. മാനും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത് കൊമാഡോ ഡ്രാഗണുകളുടെ ക്ഷമയുടെ കാര്യത്തിലാണ്. ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നു കണ്ടെത്തി ഭക്ഷണമാക്കുന്നവയാണ് ഈ കൊമാഡോ ഡ്രാഗണുകള്‍.

കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ




പൂര്‍ണ വളര്‍ച്ചയെത്തിയ കൊമാഡോ ഡ്രാഗണ് ഒരു മനുഷ്യന്‍റെ നീളമുണ്ടാകും. വന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കു കുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമാഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തി വയ്ക്കുന്നത് വിഷമാണോ ബാക്ടീരിയ ആണോ എന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്കും ഇരയുടെ മരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.

1980 കളില്‍ വാള്‍ട്ടന്‍ അഫന്‍ബര്‍ഗ് എന്ന ഗവേഷകനാണ് കൊമാഡോ ഡ്രാഗണുകളെ ആദ്യമായി വിശദമായ നിരീക്ഷണത്തിനു വിധേമാക്കുന്നത്. അഫന്‍ബര്‍ഗാണ് ഇരയെ കടിച്ച ശേഷം അവയുടെ മരണം വരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കാത്തിരിക്കുന്ന കൊമാഡോ ഡ്രാഗണുകളുടെ രീതി കണ്ടെത്തിയതും. കൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റാല്‍ ആ ജീവിയുടെ ശരീരത്തിനു പുറത്തു പല തരത്തിലുള്ള പാടുകളും വൈറസ്, ഫംഗസ് ബാധ പോലുള്ള അടയാളങ്ങളും ഉണ്ടാകുന്നതായി അഫന്‍ബര്‍ഗ് കണ്ടെത്തി. കൂടാതെ ജീവി ക്ഷീണിച്ചവശനായി മരിക്കുന്നതായും അഫന്‍ബര്‍ഗ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടിയേറ്റ ഭാഗവും കൊമാഡോ ഡ്രാഗണുകളുടെ വായും പരിശോധിച്ചതോടെ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും അഫന്‍ബര്‍ഗ് കണ്ടെത്തി. ഇതോടെയാണ് കൊമാഡോ ഡ്രാഗണുകള്‍ ജീവികളില്‍ കുത്തിവയ്ക്കുന്നത് ബാക്ടീരിയയാണെന്ന നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തിയത്.

തുടര്‍ന്ന് ഏകദേശം രണ്ടര പതിറ്റാണ്ടു കാലത്തോളം ഈ ധാരണ മാറാതെ നിന്നു. 2006 ലാണ് അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന പുതിയ വഴിത്തിരിവ് കൊമാഡോ ഡ്രാഗണുകളെ സംബന്ധിച്ച ഗവേഷണത്തില്‍ ഉണ്ടാകുന്നത്. കൊമാഡോ ഡ്രാഗണുകളുടെ വംശനാശം സംഭവിച്ച മുന്‍ഗാമികളായ മോണിട്ടര്‍ ലിസാര്‍ഡ് എന്ന ജീവികള്‍ വിഷം കുത്തി വച്ചാണ് ഇരകളെ കൊന്നിരുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. മോണിട്ടര്‍ ലിസാര്‍ഡും അകന്ന ബന്ധുക്കളായ പാമ്പുകളും വിഷം ഉപയോഗിക്കുമ്പോൾ കൊമാഡോ ഡ്രാഗണുകള്‍ മാത്രം എങ്ങനെയാണ് ബാക്ടീരിയകളെ ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

2013 ലെ വഴിത്തിരിവ്




2006ല്‍ ഉയര്‍ന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഒടുവില്‍ 2013 ല്‍ അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകളെ ഖണ്ഡിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ബ്ര്യാന്‍ ഫ്രൈ കൊമാഡോ ഡ്രാഗണുകളും ഇരകളില്‍ കുത്തി വയ്ക്കുന്നതു വിഷമാണെന്നു പ്രഖ്യാപിച്ചു. വിഷം മാത്രമല്ല കൊമാഡോ ഡ്രാഗണിന്‍റെ ആഴത്തിലുള്ള കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നു പോകുന്നതും ഇരകളുടെ മരണത്തിനു മറ്റൊരു കാരണമാകുന്നതായും ബ്ര്യാന്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ജീവിയുടെ രക്തസമ്മര്‍ദത്തില്‍ പതിയെ കുറവുണ്ടാകുന്നു. ഇതോടൊപ്പം രക്തം വാര്‍ന്നു പോകുന്നത് ഇരയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്നു എന്നും ബ്ര്യാന്‍ വിശദീകരിച്ചു.

കടിയേറ്റ് ഒരു ദിവസം കഴിഞ്ഞാണ് അഫന്‍ബര്‍ഗ് ഒരു ഇരയായ കാട്ടുപോത്തിന്‍റെ ശരീരം പരിശോധിച്ചത്. ഈ കാലയളവിനിടയില്‍ മുറിവലുണ്ടായ ബാക്ടീരിയകളാകാം അഫന്‍ബര്‍ഗിനെ തെറ്റിധരിപ്പിച്ചതെന്നും ബ്ര്യാന്‍ കരുതുന്നു. ഇരയെ ഭക്ഷിച്ച കൊമാഡോ ഡ്രാഗണിന്‍റെ വായിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുക സ്വാഭാവികമാണ്. അതേസമയം ഇരയെ ഭക്ഷിച്ച ശേഷം വായ അതീവ ശുചിത്വത്തോടെ സൂക്ഷിക്കുന്ന ജീവികളാണ് കൊമാഡോ ഡ്രാഗണുകള്‍. അതുകൊണ്ടു തന്നെ ഇവയുടെ വായില്‍ ഇതേ ബാക്ടീരിയകള്‍ അധികസമയം നിലനില്‍ക്കില്ലെന്നും ബ്ര്യാന്‍ വ്യക്തമാക്കി.

No comments:

Post a Comment